ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ നടപടിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. അതിനാൽ ഒരു പിഴവും ഇത്തവണ ഉണ്ടാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ജൂൺ 21 ന് നടത്തുന്ന പുനഃപരീക്ഷയ്ക്കായി ചില പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാരും എൻടിഎയും കോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. അതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എൻടിഎ സത്യവാംഗ്മൂലത്തിൽ കോടതിയെ അറിയിച്ചു.
ചോദ്യ പേപ്പർ ചോർച്ച മനസികാഘാതം ഉണ്ടാക്കുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന കാര്യമാണെന്നും യുവാക്കളെ നിരാശരാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. വിഷയത്തിൽ സത്യവാംഗ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച കോടതി ഹർജികൾ ജൂലൈ രണ്ടാം വാരം വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കിയിരുന്നു.